2010, നവംബർ 7, ഞായറാഴ്‌ച

മോക്ഷം

ക്ഷേത്രത്തില്‍ തേവരെ തൊഴുത് സങ്കടം ഉണര്‍ത്തിക്കുമ്പോഴും അയാളുടെ മനസ്സില്‍ ക്ഷേത്രകവാടത്തില്‍ അഴിച്ചുവച്ച ഇന്നലെ വാങ്ങിയ വിലകൂടിയ ചെരുപ്പ് തെളിഞ്ഞു നിന്നു. ഭഗവാനെ എന്റെ ചെരുപ്പ് നഷ്ടപ്പെടല്ലെ. തന്റെ ദുഖ കൂമ്പാരങ്ങളുടെ ഭാണ്ഡക്കെട്ട് ഭഗവാനുമുന്നില്‍ തുറക്കുവാന്‍ വന്നയാളുടെ മനമാകെ തന്റെ വിലകൂടിയ ചെരുപ്പ് വന്നു നിറഞ്ഞു നിന്നു. അങ്ങിനെ ചെരുപ്പിനു വേണ്ടി പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് അവസാനം ചെരുപ്പിന് മോക്ഷം ലഭിച്ചു. അത് ഏതോ ഭാഗ്യവാന്റെ കാലില്‍ കയറി എങ്ങോട്ടോ യാത്രയായി.

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

അഴുകിയവ൪

ഒരുകയ്യില്‍ മാംസം പൊതിഞ്ഞ കവറും, മറുകയ്യില്‍ രാമുവിനേയും പിടിച്ചുകൊണ്ട് വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ ഭാര്യ സുലോചന ടിപ്പുവിനെ കുളിപ്പിച്ച്, ഡ്രയ൪ കൊണ്ട് അവന്റെ രോമങ്ങള്‍ തുവര്‍ത്തുകയായിരുന്നു. കൂടെ വന്ന പുതുമുഖത്തെ അവള്‍ സാകൂതം വീക്ഷിച്ചു.
“രാമശ്ശാരെവിടെ?“
അവള്‍ ആരാഞ്ഞു. രാമശ്ശാര്‍ ഞങ്ങളുടെ കവലയില്‍ പിച്ച തെണ്ടി ജീവിതം കഴിക്കുന്ന ആളായിരുന്നു. ടിപ്പുവിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ഷവും രണ്ടുനേരത്തെ ആഹാരം അയാള്‍ക്ക് പതിവുള്ളതാണ്. എന്നല്‍ ഇന്നു രാവിലെ കവലയില്‍ അയാളെ കാണാന്‍ കഴിഞ്ഞില്ല. അങ്ങിനെ നിരാശനായി മടങ്ങുമ്പോഴാണ് റെയില്‍ വേ സ്റ്റേഷനുമുന്നില്‍ നില്‍ക്കുന്ന രാമുവിനെ കണ്ടത്. മുഷിഞ്ഞ വേഷവും ചെമ്പന്‍ മുടിയുമായ് കരഞ്ഞു കുഴഞ്ഞ അക്ഷികളും വിശന്നു കുഴിഞ്ഞ കുക്ഷിയുമായ് ഒരു പതിനാലുകാരന്‍. കാര്യങ്ങള്‍ തിരക്കുവാന്‍ പക്ഷെ അവന്‍ പറയുന്ന ഭാഷ തനിക്കു പരിചിതമല്ലായിരുന്നു. എങ്ങിനെയൊക്കെയൊ പേരു മാത്രം മനസ്സിലായി.
രാമു സിറ്റ് ഔട്ടിന്റെ മൂലയില്‍ ഒതുങ്ങിയിരുന്നു. സുലു ടിപ്പുവിനെ ഒരുക്കുന്ന തിരക്കിലാണ്. അവള്‍ അവന്റെ കഴുത്തില്‍ ഒരു ചുവന്ന റിബണ്‍ കെട്ടി. പൊട്ടുതൊടുവിച്ചു. ഭംഗിയായ് കഴുകി അലങ്കരിച്ച കൂട്ടിലേയ്ക്ക് അവനെ ആനയിച്ചു. അവനു മുത്തങ്ങള്‍ നല്‍കി. മക്കളില്ലാത്ത ഞങ്ങളുടെ ഓമനയാണ് ടിപ്പു. ശ്വാനവര്‍ഗ്ഗത്തില്‍ തന്നെ മുന്തിയ ഇനം. അതിലും മികച്ച ഒന്ന് ഈ കോളനിയില്‍ വേറെ ഇല്ല. അധവാ വന്നാലും സുലു അതിനെ അധികകാലം വാഴിക്കില്ല. അവള്‍ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് അവയെ തുരത്തുകയൊ, ഇല്ലാതാക്കുകയൊ ചെയ്യും. തൊട്ടുകിഴക്കതിലെ കുറുപ്പു സാറിന്റെ പട്ടിയെ അവള്‍ ചെടിക്കു തളിക്കുന്ന കീടനാശിനി കലര്‍ത്തിയ ഭക്ഷണം കൊടുത്തു കൊന്നത് വീടിനു മുകളില്‍ നിന്നു ഞാനും, അതിനും മുകളില്‍ നിന്ന് എല്ലാം കാണുന്നവനും മാത്രമേ കണ്ടുള്ളു. ഇങ്ങിനെയൊക്കെ കുടിലതകള്‍ ഉള്ളതിനാലാവും വിവാഹം കഴിഞ്ഞ് 12 വര്‍ഷം ആയിട്ടും ഞങ്ങളെ ഒരു കുഞ്ഞിക്കാലു കാണിക്കാതെ ദൈവം ക്രൂരത കാട്ടിയത്. ഭര്‍ത്താവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന അവളെ ഇത്തരം കാര്യങ്ങളില്‍ ശാസിക്കുന്നതില്‍ നിന്നും താന്‍ പലപ്പോഴും വിട്ടുനിന്നു. തന്റെ ബലഹീനതകള്‍ അവളും ഉള്‍ ക്കൊള്ളുന്നുണ്ടെല്ലൊ?
പ്രഭാത ഭക്ഷണം രാമു ആര്‍ത്തിയോടെ കഴിച്ചു. സുലുവിന്റെ ഇടയ്ക്കിടയ്ക്കുള്ള ശ്വാന പരിപാലനം അവന്‍ വീക്ഷിക്കുന്നുണ്ട്. ഇടയ്ക്കു പോകുവാന്‍ തുനിഞ്ഞ അവനെ ഉച്ചഭക്ഷണം കൂടി കഴിച്ചിട്ടു പോകാം എന്നു ഞാന്‍ എങ്ങിനെയൊക്കെയൊ പറഞ്ഞു മനസ്സിലാക്കി. ഇടയ്ക്ക് അടുക്കളയിലെ തിരക്കില്‍ നിന്നും സുലു പുറത്തേയ്ക്കു വന്നു പറഞ്ഞു.
“വിജയേട്ട നമുക്കിവനെ ഒന്നു കുളിപ്പിച്ചു വൃത്തിയാക്കി ഒരു പുതിയ ഉടുപ്പും പാന്റും വാങ്ങി നല്‍കിയാലൊ?“
ആശയം നന്നെന്ന് എനിക്കും തോന്നി. തോര്‍ത്തും സോപ്പും നല്‍കി അവനെ ബാത്ത് റൂമിലേയ്ക്കയയ്ക്കുമ്പോള്‍ ഞങ്ങള്‍ തുണിവാങ്ങാന്‍ പൊകുവാനായി തയ്യാറെടുക്കുകയായിരുന്നു. കുളികഴിഞ്ഞു വന്ന രാമുവിനെ തോര്‍ത്തുമുണ്ടുടുപ്പിച്ച് സിറ്റ് ഔട്ടില്‍ ഇരുത്തി. എങ്കിലും അവന്റെ പഴയ വസ്ത്രങ്ങള്‍ കളയുവാന്‍ അവന്‍ കൂട്ടാക്കിയില്ല. അത് അവന്‍ അരികത്തുതന്നെ അടുക്കി പിടിച്ചിരുന്നു. ഇവിടെ ഇരിക്കണം ഞങ്ങള്‍ പോയ്‌ വരാം എന്നു പറഞ്ഞതും ഭാഗ്യംകൊണ്ട് അവനു മനസ്സിലായി. രാവിലെ വയറുനിറച്ച് ആഹാരം കിട്ടിയതിനാല്‍ തന്നെ അവനു ഞങ്ങളോട് വിശ്വാസവും സ്നേഹവും ഉണ്ടായിത്തുടങ്ങിയിരിക്കുന്നു എന്നു ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ രണ്ടാളും വീടു പൂട്ടി പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ പുതുതായ് പാകംചെയ്ത ഇറച്ചിക്കറി ടിപ്പുവിനു കൊടുക്കാന്‍ സുലു മറന്നില്ല.
“അല്ല സുലു; ഈ പട്ടിപ്പിറന്നാള്‍ എത്രനാള്‍ തുടരാനാണു നിന്റെ പ്ലാന്‍? ശ്വാനന്മാര്‍ അധികം ആയുസ്സുള്ള കൂട്ടരല്ല എന്ന കാര്യം ഓര്‍ക്കണം. ഇപ്പോള്‍ തന്നെ അവന്റെ ഒന്‍പതാം പിറന്നാളാണു നാം കൊണ്ടാടുന്നത്.“
യാത്രാ മധ്യെ ഞാന്‍ സുലുവിനോടായ് പറഞ്ഞു.
“ഉം.”
ഒരു ദീര്‍ഘനിസ്വാസത്തിന്റെ അകമ്പടിയോടെ സുലു തുടര്‍ന്നു.
“അറിയാം വിജയേട്ടാ. നമ്മുടെ വലിയ ദുഃഖങ്ങളില്‍ അല്പമെങ്കിലും ആശ്വാസം കിട്ടുന്നത് അവനെ താലോലിക്കുമ്പോളാണ്.”
“സുലു ഞാന്‍ പറയുന്നത്...... നമുക്ക്..... നമുക്കാരാമുവിനെ കൂടെ നിര്‍ത്തിയാലൊ? നമുക്കൊരു കൂട്ടായിട്ട്?“
“അതൊക്കെ വലിയ പ്രശ്നങ്ങള്‍ ആകില്ലെ? അവന് ഒരുഅവകാശിയില്ലെന്ന് ആരുകണ്ടു? ഭാഷയേത് ദേശമീതെന്നറിയാതെ..... പുറത്താരെങ്കിലും അറിഞ്ഞാലൊ?“
“ഹും. പുറത്താരറിയാന്‍? സ്വന്തം അയല്‍കാരെ പോലും പരസ്പരം അറിയാതെ നാലു മതില്‍ കെട്ടിനുള്ളിലെ സ്വകാര്യതയിലേയ്ക്ക് ഊളിയിടുന്ന നമ്മുടെ സമൂഹത്തെക്കുറിച്ചാണോ നീ പറയുന്നതു? ഇല്ലെങ്കില്‍ ഉടന്‍ ഈ നാട്ടില്‍ നിന്നും മറ്റെവിടേയ്ക്കെങ്കിലും ഒരു ട്രാന്‍സ്ഫര്‍ തരപ്പെടുത്താം?”
“മറ്റുള്ളവരുടെ കാര്യങ്ങള്‍ ചൂഴ്ന്നറിയാനുള്ള ആള്‍ക്കരുടെ ജിജ്ഞാസ കൂടിയിട്ടെയുള്ളു വിജയേട്ടാ.“
അങ്ങിനെ ഞങ്ങള്‍ രാമുവിനുള്ള പുത്തന്‍ പുടവയുമായ് തിരികെയെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു.
പട്ടിക്കൂടിനുള്ളില്‍ ടിപ്പുവിന്റെ ചേതനയറ്റ ശരീരം! അവന്റെ പാത്രത്തില്‍ പാതിയായ ഇറച്ചി കഷ്ണങ്ങള്‍. പട്ടിക്കൂടിനോട് ചേര്‍ന്ന് ചെടികള്‍ക്കടിക്കുന്ന കീടനാശിനിയുടെ ടിന്നും ഒരു ഓമ(പപ്പായ) തണ്ടും.മതിലിനു മുകളിലേയ്ക്ക് ചെളിപുരണ്ട രണ്ട് കാലുകള്‍ വലിഞ്ഞു കയറിയ പാടുകള്‍. സിറ്റ് ഔട്ടില്‍ രാമു ധരിച്ചിരുന്ന തോര്‍ത്തുമുണ്ട്.
അസഹനീയമായ ആ കാഴ്ചകണ്ട് സുലു അര്‍ധബോധാവസ്ഥയില്‍ താഴേയ്ക്കിരുന്നു. ഞാന്‍ അവളെ താങ്ങിപ്പിടിച്ച് തറയിലേയ്ക്കിരുന്നു.
“എന്തിനാണു വിജയേട്ട....... എന്തിനാ അവനിങ്ങനെ ചെയ്തതു?“
“കൊടുത്താല്‍ കൊല്ലത്തും കിട്ടും മോളേ. വെറുമൊരു പട്ടിയ്ക്ക് തന്നേക്കള്‍ പരിഗണനയും പരിചരണവും കിട്ടുന്നത് സമൂഹത്തില്‍ ചീഞ്ഞളിയപ്പെട്ട ആ മനുഷ്യക്കുഞ്ഞിനു സഹിച്ചിട്ടുണ്ടാവില്ല. നിന്റെ പട്ടിക്കുമേല്‍ കുറുപ്പുസാറിന്റെ പട്ടിയുടെ മഹിമ പരക്കുന്നതു കണ്ട് നിനക്കു സഹിച്ചുവൊ? അതുപോലെയേയുള്ളു ഇതും. സമൂഹത്തിലെ താഴേയ്ക്കിടെയിലുള്ള ദരിദ്ര നാരായണന്മാരെ കാണാതെ എത്ര ചന്ദ്രയാനും, കണികാ പരീക്ഷണവും, സ്മാര്‍ട്ട് സിറ്റിയും,മെട്രോയും നടത്തിയിട്ട് എന്തുകാര്യം?“
ഇതു ചിന്തകളായ് എന്റെ മനസ്സില്‍ തങ്ങിനിന്നതേയുള്ളു.
പ്രിയതമയെ നെഞ്ചോടു ചേര്‍ത്ത് സമാശ്വസിപ്പിക്കുമ്പോള്‍ രാമുവിനോട് മനസ്സില്‍ എനിക്ക് ബഹുമാനം തോന്നി.

2010, ജൂലൈ 17, ശനിയാഴ്‌ച

അമ്മ മനസ്സ്

അമ്മതന്നമ്മിഞ്ഞപ്പാലുനുകര്‍ന്നു നീ
അമ്പിളിമാമനെക്കണ്ടുറങ്ങ്
ആലിലമഞ്ചലില്‍ ചാഞ്ചാടിയാടിനീ-
യാലോലമമ്പാടിക്കുഞ്ഞുറങ്ങ്
കാലം ജയിക്കുവാന്‍ കാല്‍ വളര് കുതി-
കാല്‍ വെട്ടിനേടും ജയം തളര്
വിശ്വം ജയിക്കുവാന്‍ കൈവളര് ക്രുധ-
വിധ്വംസകമൂട്ടും നാള്‍ തളര്
ഇന്നമ്മതന്‍ മാറിന്‍ ചൂടേറ്റുറങ്ങും നീ
നാളെ നിന്‍ തായതന്‍ തണലായിട്
അമ്മയും നന്മയും തള്ളിടും പുതുമുറ-
തന്നില്‍ നീ ഭിന്നനായ് നീളെ വാഴ്
മതജാതിഭേദങ്ങള്‍ മതിനൃത്തമാടിടും
ഭുവനമതി ഭീകരം വിഷപൂരിതം
അതുനിന്റെ കണ്‍കളില്‍ കൌതുകമാവല്ലേ
മമതാരിലതു മൃതി നൊമ്പരമാം
കാല്‍കളുറപ്പിക്കും മാതൃഭൂവിന്നായി നിലകൊള്‍ക-
യതിന്‍ പുകള്‍ നെഞ്ചിലേല്‍ക്ക
അടരാടുക ജയം അധരമെത്തും വരെ
ചുടുരുധിരമൂര്‍ന്നു നീ മൃതമാകിലും.
ഇന്നുനിന്നമ്മതന്‍ പാഴ് വാക്കുകള്‍ വെറും
പായാരമായങ്ങു മാറിയേക്കാം
എങ്കിലുമോമനെ സ്നേഹിക്ക ലോകം നിന്‍
സ്നേഹ സുമങ്ങളാല്‍ സ്വര്‍ഗ്ഗമാവാന്‍
പാലുണ്ട് പാല്പുഞ്ചിരിതൂകിയമ്മതന്‍
പൊന്‍ പൈതല്‍ നല്‍ കിനാവില്‍മയങ്ങി.

ശക്തിധരന്‍ മുതുകുളം

2010, മേയ് 23, ഞായറാഴ്‌ച

വയറ്റിപ്പിഴപ്പ്

വിജനമായ നിരത്തിലേയ്ക്കിറങ്ങുമ്പോള്‍ മൊയ്തീന് ആ കാഴ്ച കൌതുകമായി തൊന്നി. പ്രധാനപാത നിശബ്ദമാണ്. ഒറ്റതിരിഞ്ഞ് പൊകുന്ന ഇരുചക്ര വാഹനങ്ങള്‍ മാത്രം.മൊയ്തീന് ഇതൊരു പുതുമയുള്ള കാഴ്ചയല്ല.മൊയ്തീന്‍ പാതയുടെ ഇരുവശങ്ങളിലേയ്ക്കും തന്റെ നോട്ടം പായിച്ചു. പ്രഭാതത്തിന്റെ തണുവോലും പുകമഞ്ഞ് സൂര്യകിരണങ്ങളാല്‍ പൊന്‍പ്രഭ പൂണ്ടു.
മൊയ്തീന്‍ തന്റെ ചെറിയ ബ്രോയിലര്‍ ഫാമിലേയ്ക്ക് കയറി. ഇറച്ചിക്കോഴികള്‍ വില്‍ക്കപ്പെടും എന്ന ബോര്‍ഡ് ആരോ നശിപ്പിച്ചിരിക്കുന്നു. ഹര്‍ത്താലുകാരാണ്. ഭരണപ്പാര്‍ട്ടിയുടെ ഒത്താശയുള്ളതിനാല്‍ എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ്. ബോര്‍ഡ് നേരെയാകാന്‍ ഒരു വിഭലശ്രമം മൊയ്തീന്‍ നടത്തി. പെട്ടന്ന് റോഡിലൂടെ ഒരു കാര്‍ കടന്നുപോയി. അതില്‍ എഴുതി ഒട്ടിച്ചിരുന്നു. മരണം. മരിച്ച ഭാഗ്യാത്മാവിന്റെ പടവും പതിച്ചിരുന്നു. അതു നന്നായി മരണത്തിനു പോന്നവരെ ഒഴുവാക്കുന്ന മനുഷ്യത്ത്വം ഈ നീച ജന്മങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെല്ലൊ?
നിത്യച്ചെലവിനു മുട്ടുള്ള തന്നെപ്പോലെയുള്ളവരെ ഈ ഹര്‍ത്താല്‍ വലയ്ക്കുകയേയുള്ളു. ഇളയ മകളുടെ പരീക്ഷാഫീസ് പിഴയോടുകൂടി അടയ്ക്കേണ്ട അവസ്സാന തീയതി നാളെയാണ്. കോളേജുകാര്‍ക്കറിയില്ലല്ലൊ ഹര്‍ത്താലാണെന്ന്. അതുകൊണ്ട് ഒരു ദിവസം കൂട്ടിത്തരികയുമില്ല. എല്ലാം തങ്ങളുടെ തലയിലൂടെയാണ് ഓടുന്നതെന്ന ഭാവേന നടക്കുന്ന ഈ പാര്‍ട്ടക്കാരെക്കൊണ്ട് ഇതിനു വല്ല പരിഹാരവും കാണാന്‍ കഴിയുമൊ? അതുമില്ല. അതെങ്ങിനെ അവര്‍ ജനദ്രോഹ നടപടികളുമായി മുന്നേറുകയല്ലെ? എന്തായാലും ഹര്‍ത്താല്‍ വന്നാലും ഇല്ലേലും ഫീസ് കൊടുക്കേണ്ട തീയതിയില്‍ മാറ്റം വരില്ല. അതു നാളെത്തന്നെ അടയ്ക്കണം. എന്തെതിര്‍പ്പുണ്ടായാലും ഇന്ന് കച്ചവടത്തിന് ഇറങ്ങുക തന്നെ. മിക്ക സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ അവധിനല്‍കിയതിനാല്‍ തന്റെ കോഴിക്കച്ചവടം പൊടിപൊടിക്കും എന്ന് മൊയ്തീന്‍ ഓര്‍ത്തു.
നേരം പുലരുന്നതനുസ്സരിച്ച് ഇടവിട്ട് ജീപ്പും കാറുകളും പോയിത്തുടങ്ങി. അതു മൊയ്തീന്റെ സന്ദേഹങ്ങളെ തെല്ലു ശമിപ്പിച്ചു. എല്ലാ വാഹനങ്ങളുടെയും മുന്‍പിലും പിറകിലും ഉള്ള ചില്ലുകളില്‍ വിവാഹം, മരണം, പത്രം, എയര്‍ പോര്‍ട്ട് എന്നിങ്ങിനെ എന്തെങ്കിലും ഒന്ന് പതിച്ചിരുന്നു. മൊയ്തീനും അപ്പോള്‍ ഒരാശയം ഉള്ളിലുദിച്ചു. ഇതുപോലെ എന്തെങ്കിലും എഴുതിയൊട്ടിച്ചുകൊണ്ടിറങ്ങിയാലൊ? എന്തെഴുതും? തന്റെ ഈ തല്ലിപ്പൊളി വണ്ടികണ്ടാല്‍ വിവാഹത്തിനൊ എയര്‍ പോര്‍ട്ടിലൊ പോകുന്നതായി തൊന്നില്ലെല്ലൊ? കാരണം അതുമുഴുവന്‍ കോഴിക്കാഷ്ടവും തൂവലും കോഴിത്തീറ്റയും കൊണ്ട് വികൃതമായിരിക്കുകയല്ലെ? പിന്നെന്തുചെയ്യും?
മൊയ്തീന്‍ ഒരു കാര്‍ഡ് ബോര്‍ഡ് എടുത്ത് അതില്‍ പേനകൊണ്ടെഴുതി
വയറ്റിപ്പിഴപ്പ്
അതിനു ശേഷം അതു തന്റെ വണ്ടിയില്‍ ഏവരും കാണും വിധം കെട്ടിത്തൂക്കി. കോഴികളെ നിറച്ച കൂടകള്‍ എടുത്ത് വണ്ടിയില്‍ വച്ച് അതുമായി നിരത്തിലിറങ്ങി. വേഗംതന്നെ പ്രധാനപാത വിട്ട് കൂടുതല്‍ കച്ചവടമുള്ള ഏതേലും ചെറിയ വഴിപിടിക്കണം. മനുഷ്യത്ത്വമുള്ളവരല്ലേ എല്ലാവരും? തന്റെ ബോര്‍ഡ് കണ്ടാല്‍ ആരും തന്നെ തടയില്ല. ഏതുപാര്‍ട്ടിക്കാരായാലും തന്നെ അറിയാവുന്ന തന്റെ കുട്ടികളാണവരെല്ലാം. പിന്നെ എന്തു പേടിക്കുവാനാണ്? വണ്ടിയോടിക്കുമ്പോള്‍ മൊയ്തീന്റെ ചിന്ത ഇതായിരുന്നു.
ഭാഗ്യം! പ്രധാന പാത കഴിഞ്ഞു. ഇനി വലിയ പ്രശ്നം ഉണ്ടാകില്ല. പലയിടത്തും മൊയ്തീന്‍ വണ്ടിനിര്‍ത്തി തന്റെ വ്യാപാരം നടത്തി. ആദ്യമൊക്കെ ആള്‍ക്കാര്‍ മടിച്ചെങ്കിലും പതിയെ അവര്‍ വന്നടുത്തു. മൊയ്തീന്റെ ബോര്‍ഡ് കണ്ട് ആള്‍ക്കാര്‍ തമാശകള്‍ പറഞ്ഞു.
അങ്ങിനെ നേരം ഉച്ചയായി. മൊയ്തീന്‍ കണക്ക് നോക്കി. മതി. മകളുടെ ഫീസും കഴിച്ചിട്ട് ചെറിയൊരു തുക കിട്ടിയിട്ടുമുണ്ട്. മൊയ്തീന്‍ തിരികെ ഫാമിലേയ്ക്ക് വണ്ടിയോടിച്ചു. ഭാഗ്യം ഹര്‍ത്താലനുകൂലികളുടെ പ്രശ്നമൊന്നും ഉണ്ടായില്ല. താന്‍ വണ്ടിയെടുത്ത് പൊയപ്പോള്‍ ഉള്ളതുപോലെയല്ല; കവലയില്‍ ആളുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. കോരച്ചേട്ടന്റെ ചായക്കട തുറന്നെന്നാ തൊന്നുന്നെ. മൊയ്തീന്റെ ഫാമിനടുത്തുള്ള കടയാണ് കോരയുടേത്. മൊയ്തീന്‍ വിദൂരതയുടെ അവ്യക്തതയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.
മൊയ്തീന്‍ തന്റെ ഫാമിനരികിലേയ്ക്ക് വണ്ടിയോടിക്കവെ മണല്‍ത്തരികളില്‍ നിന്നും ഇരുമ്പുതരികള്‍ കാന്തത്തിലേയ്ക്കു പറ്റുന്ന പോലെ കവലയില്‍ അങ്ങിങ്ങായി ചിതറി നിന്നവരെല്ലാം വണ്ടിക്കുചുറ്റും കൂടി. അപ്പോള്‍ മാത്രമാണ് അവരുടെ കൊടിയുടെ നിറം മൊയ്തീന് മനസ്സിലായത്. അതുവരെയും നിശ്ശബ്ദമായിരുന്ന നിരത്ത് പൊടുന്നനെ മുദ്രാവാക്യങ്ങളുടേയും, ആക്രോശങ്ങളുടേയും, തെറിവിളികളുടേയും അരോചക വേദിയായി മാറി. ആരൊക്കെയൊ മൊയ്തീന്റെ വാഹനം ഉലയ്ക്കുകയും അതില്‍ ശക്തമായി ഇടിക്കുകയും മറ്റും ചെയ്തു. വണ്ടി ഇപ്പോള്‍ മറിയും എന്ന് മയ്തീനു തോന്നി. എല്ലവരും താനറിയുന്ന കുട്ടികളാണ്. അവര്‍ രണ്ട് മുദ്രാവാക്യം വിളിച്ച് തിരികെ പോകും എന്നു കരുതിയ മൊയ്തീന് തെറ്റി. അവര്‍ അയാളെ വണ്ടിയില്‍ നിന്നും പിടിച്ചിറക്കി. മൊയ്തീന്‍ ഒരു മഞ്ഞച്ചിരിയുമായി പുറത്തിറങ്ങി. എല്ലാം പരിചിത മുഖങ്ങള്‍. അവര്‍ തന്റെ നേരെ കയ്യുയര്‍ത്തില്ല. തീര്‍ച്ച. അവരില്‍ ഒരുവന്റെ മുഖമടച്ചുള്ള ഒരു ഊക്കന്‍ ഇടി കിട്ടിയപ്പോഴേ മൊയ്തീന്റെ കണ്ണില്‍ നിന്നും പരിചിത മുഖങ്ങള്‍ മങ്ങിത്തുടങ്ങി.
“മക്കളേ ഒന്നും ചെയ്യരുതേ. ഇക്കയ്ക്കൊരു തെറ്റുപറ്റി. ഇത്തവണത്തേയ്ക്ക് നിങ്ങള്‍ മാപ്പാക്കണം.“
“ഇക്കയല്ല ചക്ക. ഇങ്ങോട്ടിറങ്ങ് കിളവാ....... ഞങ്ങള്‍ക്കറിയാമായിരുന്നു താനെന്തെങ്കിലുമൊക്കെ ഒപ്പിക്കുമെന്ന്.“ പ്രമുഖ നേതാവ് ബാബുക്കുട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“ഇല്ല മക്കളേ ഞമ്മക്കു പാര്‍ട്ടിയില്ല. ങ്ങളെലാരും ഞമ്മക്കു സ്വന്തം മക്കളുമാതിരി.“
“എല്ലരും അങ്ങിനെതന്നെയാടൊ പറയുന്നത്. തന്നെ ഞാന്‍..............“
പിന്നീട് വാക്കുകള്‍ ഒന്നും വന്നില്ല. ബാബുക്കുട്ടന്റെ കൈ ഒരിക്കല്‍കൂടി ഉയര്‍ന്നു താഴവെ അര്‍ദ്ധപ്രാണനായ ആ കിഴവന്‍ നിരത്തിലേയ്ക്ക് കുഴഞ്ഞുവീണു. ആരൊ എറിഞ്ഞ ഒരുകല്ലുകൊണ്ട് മൊയ്തീന്റെ വണ്ടിയുടെ ചില്ലു തകര്‍ന്നു. വണ്ടിയില്‍ കെട്ടിവച്ചിരുന്ന ബോര്‍ഡ് ആരൊ വലിച്ചിളക്കി നിലത്തിട്ട് ചവിട്ടി. അവര്‍ വണ്ടി റോഡില്‍ മറിച്ചിട്ടു. വണ്ടിയില്‍ ശേഷിച്ച കോഴികളേയെല്ലാം ബന്ദനുകൂലികള്‍ കത്തിയും വടിവാളും ഉപയോഗിച്ച് വെട്ടിക്കൊന്നു. മുറിവേറ്റകോഴികള്‍ പ്രാണാരക്ഷാര്‍ത്ഥം ചിറകടിച്ച് റോഡില്‍ തലതല്ലി ഒടുങ്ങി. മൊയ്തീന്‍ തീറ്റിവളര്‍ത്തിയ കോഴികള്‍ വീണുകിടക്കുന്ന അയാള്‍ക്കു ചുറ്റും തങ്ങളുടെ ചോരയില്‍ മുക്കിയ ചിറകുകളാല്‍ പൂക്കളം തീര്‍ത്തു. അക്രമികള്‍ ആക്രോശാരവങ്ങളോടെ രംഗമൊഴിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി. അവരില്‍ ചിലര്‍ ദാരുണമായ ആ രംഗങ്ങള്‍ സ്വന്തം മൊബൈലുകളില്‍ വിവിധ ആങ്കിളുകളില്‍ പകര്‍ത്തി നിര്‍വൃതി പൂണ്ടു. പാര്‍ട്ടിക്കാരെ ഭയന്ന് നിശ്ചലനായിക്കിടക്കുന്ന മൊയ്തീനെ ഉണര്‍ത്തുവാനൊ എഴുന്നേല്‍പ്പിക്കുവാനൊ കണ്ടുനിന്നവരാരും ആരും തുനിഞ്ഞില്ല. മുറിവേറ്റു മരിച്ച കോഴികളുടേയും മൊയ്തീന്റെയും ചോരയുടെ നിറം ഒന്നാണെന്ന് കൂടിനിന്നവര്‍ അറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.
അടുത്ത ദിവസം പത്രം ഇങ്ങിനെ പറഞ്ഞു. ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടങ്ങളിലും പരക്കെ ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. മറ്റുനിരവധിപ്പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍. മൊയ്തീന്റെ മരണത്തില്‍ മുഖ്യമന്ത്രി ഞെട്ടല്‍ രേഖപ്പെടുത്തി. പരേതന്റെ കുടുംബത്തിന് 50000രൂ. അടിയന്തിര ധനസഹായമായി നല്‍കും. മൊയ്തീന്റെ മകളുടെ പരീക്ഷാ ഫീസ് വിദ്യാഭ്യാസമന്ത്രി നേരിട്ടടയ്ക്കും. ഇനിയും ഇതുപോലെയുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന് ആഭ്യന്തരമന്ത്രിയുടെ അതി ശക്തമായ താക്കീത്. വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന മള്‍ട്ടികളര്‍ ഫോട്ടൊയില്‍ തകര്‍ന്ന വാഹനവും, ചത്ത കോഴികളും പിന്നെ ചോരയില്‍ കുതിര്‍ന്ന ആ ബോര്‍ഡും
വയറ്റിപ്പിഴപ്പ്